തിരുവനന്തപുരം: പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ചു ബിജെപി ഭരണകൂടം തൊഴിലുറപ്പു പദ്ധതിയെ കഴുത്തുഞെരിച്ചു കൊല്ലുകയാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കർഷകർക്കെതിരേ ഏകപക്ഷീയമായി അടിച്ചേൽപ്പിച്ച മൂന്നു കിരാതനിയമങ്ങൾ ജനകീയ പ്രതിഷേധത്തെത്തുടർന്നു കേന്ദ്രസർക്കാരിനു പിൻവലിക്കേണ്ടിവന്നതു ചരിത്രമാണ്.
അതുപോലെ ഈ തെറ്റായ നയവും കേന്ദ്രസർക്കാരിനു തിരുത്തേണ്ടിവരും. ഗ്രാമീണ ജനതയുടെ ദാരിദ്ര്യം അകറ്റുക എന്ന ലക്ഷ്യത്തോടെയാണു യുപിഎ സർക്കാർ ദേശീയ തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയത്. ഗ്രാമസ്വരാജ് എന്ന ഗാന്ധിയൻ സങ്കൽപ്പം യാഥാർഥ്യമാക്കുന്നതിനാലാണ് ആ പദ്ധതിക്ക് ഗാന്ധിജിയുടെ പേര് നൽകിയത്. ബിജെപി തുടക്കം മുതൽ ഈ പദ്ധതിക്കെതിരായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
പാവപ്പെട്ടവന്റെ കൈകളിലേക്കു പണമെത്തിച്ച പദ്ധതിയെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനുള്ള നിയമമാണു കേന്ദ്രസർക്കാർ ഉണ്ടാക്കിയതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ചരിത്രത്തെ മാറ്റിയെഴുതുകയെന്നതു ഫാസിസ്റ്റ് ശൈലിയാണ്. ഏകാധിപതികൾ എക്കാലവും ശ്രമിച്ചിട്ടുള്ളത് അവർക്ക് ഹിതമായ ചരിത്രം സൃഷ്ടിക്കാനാണ്.
അതിന്റെ ഭാഗമാണു ചരിത്രപുരുഷമാരെ തമസ്കരിക്കാനുള്ള നടപടി. സ്വാതന്ത്ര്യസമരത്തെയും നേതാക്കളെയും ഒറ്റുകൊടുത്ത അഞ്ചാംപത്തി നേതാക്കളുടെ പേരിലേക്കു പല പദ്ധതികളും പുനർനാമകരണം ചെയ്യാനാണു മോദി സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരേ കോണ്ഗ്രസ് നടത്തുന്ന പോരാട്ടം ഫാസിസത്തിനെതിരായ ശക്തമായി ചെറുത്തുനിൽപ്പായി മാറുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ലോക്ഭവനു മുന്നിൽ നടക്കുന്ന രാപകൽ സമരത്തിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോണ്ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, മുൻ കെപിസിസി പ്രസിഡന്റുമാരായ കെ. മുരളീധരൻ, എം.എം. ഹസൻ, യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, ഷാഫി പറന്പിൽ, എഐസിസി സെക്രട്ടറിമാരായ പി.വി. മോഹൻ, വി.കെ. അറിവഴകൻ, മൻസൂർ അലി ഖാൻ, കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, എംപിമാർ, എംഎൽഎമാർ, മുതിർന്ന കോണ്ഗ്രസ് നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.ഇന്നു രാവിലെ 10 ന് രാപകൽ സമരം സമാപിക്കും.